Showing posts with label Stories. Show all posts
Showing posts with label Stories. Show all posts

Thursday, 2 July 2015

Malayalam Short Story : കഥ : അത്തറിന്റെ ഗന്ധം

                                         അത്തറിന്റെ  ഗന്ധം 


പൂനെ സ്റ്റേഷനില്‍ നിന്നും ലോക്കല്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. പ്ലാട്ഫോമില്‍ ഉറങ്ങിക്കിടന്ന നായകള്‍ സ്വപ്നഭംഗത്തിന്റെ നിരാശയില്‍ ചുറ്റും എന്തോ പരതി. നായ്ക്കളും കഥാനായകനും തമ്മില്‍ ഒരു പ്ലാട്ഫോര്‍മിന്റെ അന്തരം മാത്രം. കിഷോര്‍ അതോര്‍ത്തു പുഞ്ചിരിച്ചു. ഈ യാത്രയുടെ അവസാനത്തോടെ ആ അകലവും കൂടുകയാണ്. ഒരു ഒറ്റ മുറി വീട്ടിലേക്കുള്ള കഥാനായകന്റെ പ്രയാണം. തെരുവില്‍നിന്നും അക്കുര്ടിയിലെ ശര്മാജിയുടെ ഒറ്റമുറി വീട്ടിലേക്ക് പ്രവേശിക്കാന്‍ ജീവിച്ചു കഴിഞ്ഞ കാലം അത്രയും എടുത്തു. നാലായിരം രൂപ വാടക. എങ്കിലും ഇരുട്ടിനെ ഭയക്കാതെ, തെരുവിന്‍റെ ഓമനകളുടെ സംഗീതം ശ്രവിക്കാതെ കിടക്കാന്‍ തനിക്കും ഒരു പുര. പഴയ താമസക്കാരി ശ്രാവന്തി അവിടം വിട്ടു പോയിരിക്കുന്നു. ഇരുട്ടിനെ മറയാക്കി കാമുകന്മാര്‍ മുല്ലപ്പൂവുകളുമായി വീണ്ടും അവളെ തേടി വന്നേക്കാം. പക്ഷേ തന്നെക്കണ്ട് അവര്‍ ഇനി നിരാശരായി മടങ്ങും. കിഷോര്‍ അതോര്‍ത്തു ചിരിച്ചു.


എഴുതിവച്ച കഥ അയാള്‍ മറിച്ചു നോക്കി. പൂരിപ്പിക്കാന്‍ കഴിയാത്ത താളുകള്‍ അയാള്‍ നിശ്ചലനായി നോക്കി നിന്നു. എവിടെ അവസാനിപ്പിക്കണം ഈ പെണ്ണിന്‍റെ കഥ? നിന്നും നിരങ്ങിയും തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. അതിനകം തന്നെ കിഷോറിന്റെ മനസ്സ് ആ ഒറ്റ മുറി വീട്ടില്‍ എത്തിയിരുന്നു.


സ്ട്രീറ്റിലെ ഹലോജെന്‍ വെട്ടം പ്രകാശം നിറക്കുന്ന ഒറ്റമുറി. അഴിഞ്ഞു വീണ പോളിസ്റെര്‍ സാരികള്‍, ഉണങ്ങിയ മുല്ലപ്പൂവുകള്‍. അത്തറിന്റെ മണം പേറുന്ന ആ ഒറ്റമുറി വിജനമായി തോന്നിയേക്കാം. പക്ഷേ ശ്രാവന്തിയുടെ അദൃശ്യ സാന്നിധ്യം അവിടെ ഉണ്ട്. കറ പുരളാത്ത നോട്ടുകള്‍ക്കായി അത്തറും ചായവും പൂശി അവള്‍ ആ മുറിയില്‍ തന്നെ ഉണ്ട്.

ചിന്തകള്‍ നിലച്ചപ്പോഴേക്കും കിഷോര്‍ ആ വീട്ടില്‍ എത്തിയിരുന്നു. മുഷിഞ്ഞ തോള്‍ സഞ്ചിക്കും ഇനിയും പിറക്കാത്ത കഥയ്ക്കും ഇരുട്ടു മുറിയുടെ മൂലയിലേക്ക് വിട. ആരുടെയോ വിളി കേട്ട വണ്ണം അറുപതു വാട്ടിന്റെ മഞ്ഞപ്രകാശം ഓടിയെത്തി. ഇതിനകം ഒരു രാത്രി തങ്ങിയിട്ടും ആ മുറി ഒന്നു വൃത്തിയാക്കാന്‍ അയാള്‍ക്കു തോന്നിയില്ല. അയാള്‍ ശ്രാവന്തിയുടെ ഗന്ധം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.


അവളുടെ മെത്തയില്‍ കിടക്കുമ്പോള്‍ തന്‍റെ കഥയുടെ അവസാനഭാഗം, ശ്രാവന്തി ചെവിയില്‍ മന്ത്രിക്കുന്ന പോലെ. അയാള്‍ മെത്തയില്‍ അമര്‍ന്നു കിടന്നു. മേശയില്‍ ചിതറിക്കിടന്ന കത്തുകള്‍ കിഷോര്‍ കൈ നീട്ടി എടുത്തു. വടിവൊത്ത അക്ഷരത്തില്‍ ഏതാനും വരികള്‍ മാത്രമുള്ള കത്തുകള്‍.

*** **** *** ****

“പ്രിയപ്പെട്ട അമ്മക്ക്,
പരീക്ഷകള്‍ തുടങ്ങാറായി. അമ്മയുടെ പ്രാര്‍ത്ഥന വേണം. എന്‍റെ ചിലവിനുള്ള പണം കണ്ടെത്താന്‍ അമ്മ ബുദ്ധിമുട്ടുന്നു എന്ന് എനിക്കറിയാം. എന്‍റെ വിജയങ്ങള്‍ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നതായിരിക്കും.
സ്നേഹപൂര്‍വ്വം ദിയ”

*** **** *** ****

“ അമ്മക്ക്,
പരീക്ഷകള്‍ നന്നായി എഴുതി. ജോലി കിട്ടിയ കമ്പനിയുടെ നിയമനം പൂനെയില്‍ തന്നെ എന്ന് അറിയുന്നു. അമ്മക്കൊപ്പം കഴിയാന്‍ എനിക്കാകുമല്ലോ

സ്നേഹപൂര്‍വ്വം ദിയ”


*** **** *** ****

“നിങ്ങളെ എന്തു വിളിക്കണം എന്ന് എനിക്കറിയില്ല. എന്‍റെ വിജയങ്ങള്‍ക്ക് നിങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധം ആണെന്നു ഞാന്‍ വിശ്വസിച്ചു. അവിടെ കണ്ട കാഴ്ച ഞാന്‍ അത്രമേല്‍ അറയ്ക്കുന്നു. അവസാനം നിങ്ങള്‍ പൂശുന്ന അത്തറിന്റെ ഗന്ധം തന്നെ എനിക്കും നല്‍കിയല്ലോ. എന്‍റെ മരണം ഒരു ശിക്ഷയാണ്. നിങ്ങളെ ഇത്ര മേല്‍ സ്നേഹിച്ചതിന്.

ദിയ”

*** **** *** ****

ഒരു നെടുവീര്‍പ്പോടെ അയാള്‍ ആ കത്തുകള്‍ മടക്കി. മൂലയിലേക്ക് വലിച്ചെറിഞ്ഞ ആ അപൂര്‍ണമായ കഥ അയാള്‍ കൈയ്യില്‍ എടുത്തു.

ചെവിക്കരികില്‍ ശ്രാവന്തി തന്‍റെ കഥ തുടര്‍ന്നു. നീലമഷിയില്‍ അയാള്‍ അത് പകര്‍ത്തിയെടുത്തു. ദൂരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉള്ള അവസാന തീവണ്ടിയുടെ ശബ്ദം. അത്തറിന്റെ ഗന്ധം പരത്തി പാളത്തിലൂടെ ആ തീവണ്ടി നീങ്ങി തുടങ്ങി.

Tuesday, 13 January 2015

Season of Dark : ഗോപിയുടെ കവിതകള്‍

                                                                                                       ഗോപിയുടെ കവിതകള്‍



നാട്ടിലെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെട്ടിരുന്നത് വായനശാലയായിരുന്നു. ഘോരമായ വാഗ്വാദങ്ങളും നിശ്ശബ്ദമായ വായനയും അവിടെ ഒരു പോലെ കാണാമായിരുന്നു. അക്ഷരങ്ങള്‍ക്കും അപ്പുറം ബൌദ്ധിക വ്യായാമങ്ങള്‍ക്കും കായിക വിനോദത്തിനും അവിടെ ഇടം കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും അവിടേക്ക് എന്നും എത്തിക്കൊണ്ടിരുന്നു.

കാല്‍പനിക കവിതകളുടെ വസന്തകാലത്തെ ഒരു സായാഹ്നം. രാധ വായനശാലയില്‍ എത്തുമ്പോള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. അക്ഷരങ്ങളെ അവള്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. അവള്‍ ആ പ്രണയകവിത സമാഹാരം നെഞ്ചോടു അടുക്കി പിടിച്ചു കൊണ്ടു കയറി വന്നു. പുസ്തകങ്ങള്‍ ഒരിക്കല്‍ അവള്‍ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന്, അവ രാധയെ ആകര്‍ഷിക്കുന്നു. പൂന്തേന്‍ തേടി എത്തുന്ന ഈച്ചയെപ്പോലെ ഈ വായനശാലയിലെ പൊടി നിറഞ്ഞ അലമാരയിലെ പുസ്തകങ്ങളിലേക്ക് അവള്‍ പാറി എത്തുന്നു.

പിരിയാന്‍ വയ്യാത്ത കാമുകനെപ്പോലെ അവള്‍ ആ പുസ്തകം തിരികെ ഏല്‍പ്പിച്ചു. ആ കവിതകളാണ് അവളെ പ്രണയിക്കാന്‍ പഠിപ്പിച്ചത്. ആ കവിതയിലെ വരികളില്‍ പ്രണയം മൊട്ടിടുന്നത്, അവള്‍ അത്ഭുതത്തോടെ നോക്കി നിന്നു. അക്ഷരങ്ങളില്‍ മധു ഊറി വരുന്നത് അവള്‍ കൊതിയോടെ കണ്ടു. ഇടക്കെപ്പോഴോ ആ മാധുര്യം തന്‍റെ ചുണ്ടുകളില്‍ നുകര്‍ന്നു. കവിതക്കും അപ്പുറത്ത് എങ്ങോ മറഞ്ഞുനിന്ന് തന്നെ നോക്കി പുഞ്ചിരിച്ച കാമുകകവിയെ അവള്‍ വീണ്ടും തിരഞ്ഞു. ഗോപകുമാര്‍- ഗോപി എന്ന തൂലികാനാമം, അലമാരയിലെ അടുക്കി വച്ചിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍ അവള്‍ തിരഞ്ഞു.

“ഹൃദയം തുളുമ്പും പ്രണയം നിറക്കാന്‍
 ഒരു ചെറു ചഷകം കടം തരുമോ?”

ഗോപിയുടെ വരികള്‍ ഹൃദയത്തില്‍ മുഴങ്ങുന്നു. പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ പരസ്പരം ആലിംഗനം ചെയ്തിരിക്കുന്നു. അവയും തമ്മില്‍ പ്രേമിക്കയാവണം. രാധ ചിരിച്ചു. ഗോപിയുടെ കവിതകള്‍ അവര്‍ക്കിടയില്‍ ഉണ്ടോ? രാധ തിരച്ചില്‍ തുടര്‍ന്നു. ഇല്ല, കണ്ടില്ല.

ലൈബ്രേറിയന്‍ എന്തോ വായനയില്‍ മുഴുകി ഇരിക്കയാണ്. രാധ അയാളുടെ അരികില്‍ കാത്തുനിന്നു. അയാള്‍ ശ്രദ്ധിക്കുന്നില്ല. അയാളുടെ മേശമേല്‍ രാധ മെല്ലെ ഒന്നു തട്ടി. കഷണ്ടിത്തല ചൊറിഞ്ഞു കൊണ്ട് മധ്യവയസ്കന്‍ തല ഉയര്‍ത്തി.
“ഗോപിയുടെ കവിതകള്‍ ഉണ്ടോ?”
അയാള്‍ അവളെ മിഴിച്ചു നോക്കി. പിന്നെ ഒന്നു പുഞ്ചിരിച്ചു.
“അതാ, അവിടെ ചോദിക്കു, ഇപ്പോള്‍ തന്നെ ഒന്നു എഴുതിത്തരും”
എന്തിനിത്ര പരിഹസിക്കാന്‍? രാധ ചിന്തിച്ചു. രാധ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി. ഒറ്റപ്പാളിയുള്ള ജനലിന്റെ അരികില്‍ ഒരു ചെക്കന്‍ ഇരിക്കുന്നു. തടിച്ച ഒരു പുസ്തകം വായിക്കയാണ്. മുഖത്ത് പ്രായത്തിനു ചേരാത്ത ഒരു ഗൌരവം. കൌമാരത്തിന്‍റെ വരവ് അറിയിച്ചുകൊണ്ട്‌ കവിളില്‍ അങ്ങിങ്ങായ്‌ രോമം കിളിര്‍ത്തിരിക്കുന്നു. അലസമായ വേഷവും അതിലും അലസമായ ചെമ്പന്‍ മുടിയും.

രാധ വീണ്ടും ലൈബ്രേരിയനെ നോക്കി. അയാള്‍ വീണ്ടും വായന തുടങ്ങിയിരുന്നു. ഈ ചെറുക്കന് അറിയുമായിരിക്കണം.

“അതേയ്, ഗോപിയുടെ കവിതാസമാഹാരം ഇവിടെ ഉണ്ടോ?”

ആ കൌമാരക്കാരന്‍ തല ഉയര്‍ത്തി നോക്കി, ഗൌരവത്തില്‍ തന്നെ. തന്‍റെ മുന്നില്‍ ഒരു സുന്ദരിയായ പെണ്‍കൊടി നില്‍ക്കുന്നത് കണ്ട അയാളില്‍ ഗൌരവം അല്പം അയഞ്ഞു.

“എന്താ...?”
“ഗോപിയുടെ മറ്റു കവിതകള്‍ ഇവിടെ ഉണ്ടോ? ഗോപി, ഗോപകുമാര്‍?”

അക്ഷമയോടെയെങ്കിലും, അല്പം സാവധാനത്തില്‍, കനത്ത ശബ്ദത്തില്‍, രാധ ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ അത് അയാളില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല എന്നത് രാധയെ നിരാശയാക്കി. ഒരു നിമിഷം മിണ്ടാതെ നിന്ന ശേഷം അയാള്‍ പുഞ്ചിരിച്ചു.
“ഗോപി പിന്നെ കവിതയൊന്നും എഴുതിയില്ലല്ലോ, എഴുതുമ്പോള്‍ അറിയിക്കാം..!” അയാള്‍ പാല്‍പുഞ്ചിരി തൂകി. അയാളുടെ സംസാരം രാധക്ക് അത്ര സുഖിച്ചില്ല. രാധയുടെ മുഖഭാവം അയാളുടെ പുഞ്ചിരി മായ്ച്ചു.

“പരിഹസിക്കയാണോ?”
“ക്ഷമിക്കണം”
രാധ തിരിഞ്ഞു നടന്നു.

“നില്ക്കൂ”
രാധ നിന്നു.
“എന്താ പേര്?”
“അത് താന്‍ എന്തിനറിയണം?”
“ഗോപകുമാറിന്റെ കവിതകള്‍ വരുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എടുത്തു വയ്ക്കാം!”
“രാധ”
ഗോവണി ഇറങ്ങി അവള്‍ നടന്നകന്നു.

***    ***    ***    ***     ***     ***     ***

ഗോപിയുടെ പുതിയ പുസ്തകം വന്നിരിക്കുന്നു. രാധ ആവേശത്തോടെ മറിച്ചു നോക്കി.

“നീ അകതാരില്‍ അര്‍പ്പിച്ച
പുഷ്പങ്ങള്‍ ഒക്കെയും
എന്‍ വനമാല തീര്‍ക്കാന്‍
പിറന്നു, കാലം അറിയാതെ
പൂക്കളായ് വിരിഞ്ഞു”
സമര്‍പ്പണം : പിണങ്ങിപ്പോയ രാധയ്ക്ക് . 

ചെറുക്കന്‍ അപ്പോഴും ആ ഒറ്റപ്പാളി ജനലിനരികില്‍ ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയും തൂകിക്കൊണ്ട്.





-- ലാല്‍ കൃഷ്ണ

Monday, 10 June 2013

Season of Dark : നന്ദി


                                                                 നന്ദി

25 സെപ്തംബര്‍ 1992
പതിവു പോലെ ഒരു അദ്ധ്യായന ദിവസം കൂടി കഴിഞ്ഞു. വീടും സ്കൂളും മഴയും ഉള്ള ഒരു ദിവസം. മോഹനേട്ടന്‍ ഇന്നു വല്ലാതെ ദേഷ്യപ്പെട്ടു. എനിക്ക് സഹിക്കാനായില്ല. ഒരു നല്ല വാക്ക് പറയാന്‍ മോഹനേട്ടന്‍ മറന്നു പോയിരിക്കുന്നു. അമ്മ ഇതെല്ലാം കണ്ട് പ്രതികരിക്കാതെ ഇരിക്കുന്നത് കാണുമ്പോഴാണ് എനിക്ക് പലതും മനസ്സിലാകാത്തത്. ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ എല്ലാം നന്നായി തന്നെ ചെയ്യുന്നു. എല്ലാവരേയും സ്നേഹിക്കുന്നു. പിന്നെ എന്തിനാണു ഈശ്വരാ, എന്നോട് എല്ലാരും ഇങ്ങനെ? മനസ്സു മുരടിപ്പിച്ച ഒരു ദിവസം. ഒരു നന്ദി വാക്ക് അതുപോലും എന്നെ എത്ര ആശ്വസിപ്പിച്ചേനെ. ഉച്ചക്ക് ഭക്ഷണം കഴിക്കാനായില്ല. 3ബി-യിലെ ശരത്ത്, ഉച്ചക്ക് ക്ളാസ്സിന്റെ ഒരു മൂലയില്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം, അതു ശരിയായിരുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ സംസാരിക്കാന്‍ മടിക്കുന്നത് മനസ്സിന്റെ വൈകല്യമാണോ, അതോ ആ കുഞ്ഞു മനസ്സിലെ അപകര്‍ഷതയോ? എന്തിരുന്നാലും എന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം ആ കുഞ്ഞു വയറിനു ആശ്വാസമായി എന്നതു തന്നെ വളരെ സന്തോഷം. നാളെ കുറച്ചു ചോറു കൂടി കരുതണം.ശരത്തിനും ഉണ്ടായിരുന്നു ഒരമ്മ. അവനെ സ്കൂള്‍ കുപ്പായമിടിയിക്കാനും ചോറൂട്ടാനും രാത്രി ഓരത്തു കിടത്തി ഒരായിരം കഥകള്‍ ചോല്ലി കൊടുക്കാനും ഒക്കെ ഒരു അമ്മ. എങ്കിലും ആ അമ്മക്കു എങ്ങനെ ഇതെല്ലാം പെട്ടെന്നു അവസാനിപ്പിക്കാന്‍ തോന്നി? എനിക്ക് ഒരു കുഞ്ഞില്ല. എങ്കിലും അത്തരം ചിന്തകളൊന്നും എന്റെ മനസ്സില്‍ ഇതുവരെ വന്നിട്ടില്ല. അമ്മയുടെ ആത്മഹത്യ ആ കുഞ്ഞിന്റെ മനസ്സിനെ തകര്‍ത്തുകളഞ്ഞിരിക്കണം. ആരോടും പറയാനില്ലാതെ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലയില്‍ ശരത്തും അറിപ്പെടാതെ, സ്നേഹിക്കപ്പെടാതെ പോകും. പാവം. നാളെ ആ സ്കൂളിലേക്ക് ചെല്ലാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ആ കുഞ്ഞിന്റെ നന്ദിപൂര്‍വ്വമുള്ള പുഞ്ചിരിയായിരിക്കണം.


15 ആഗസ്ത് 2012
ഒരു പുതുമയുള്ള ദിനം. രാവിലെ പെയ്ത മഴ - അതാണെന്നെ കൂടുതല്‍ ഉന്മേഷവാനാക്കിയത്. കരുണ ഓര്‍ഫനേജിലെ സ്വാതന്ത്ര്യദിന ആഘോഷം ആയിരുന്നു ഇന്നെനിക്ക് ഓര്‍ക്കാനുള്ളത്. ഒരു കൂട്ടം പ്രായമായ അമ്മമാര്‍. മക്കളുപേക്ഷിക്കുന്നവരുടെ എണ്ണം ഇത്ര അധികമാണെന്നു ഞാന്‍ കരുതിയില്ല. ചുറ്റിലും ഉള്ള സാമൂഹ്യസ്ഥിതി അറിയാതെ ആണല്ലോ ഞാന്‍ സേവനത്തിനിറങ്ങി തിരിച്ചത് ! അവരെ കണ്ടപ്പോള്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തുപോയി. രാധാമണി ടീച്ചര്‍. ആ മുഖം അത്ര ദയനീയമായ അവസ്ഥയില്‍ ഞാന്‍ അവിടെ പ്രതീക്ഷിച്ചില്ല. ടീച്ചര്‍ നീട്ടിയ ചോറ്റുപാത്രത്തിലെ ഇളംചൂടുള്ള ആഹാരത്തിന്റെ ഗന്ധം, ആ പഴയ എട്ടുവയസ്സുകാരനോടുള്ള സ്നേഹം മറക്കാനാകുന്നില്ല . കുങ്കുമപൊട്ടിനും നീണ്ട മുടിക്കും പകരം പ്രായത്തിന്റെ ചുളിവുകളും നരകളും . 'ടീച്ചര്‍ ഇതു ഞാനാണ് , ആ പഴയ ശരത്ത് ' എന്നു പറയണമെന്നു ഉണ്ടായിരുന്നു-കഴിഞ്ഞില്ല. എങ്കിലും ടീച്ചറെ എന്റെ കൈകള്‍കൊണ്ട് ചോറൂട്ടുവാന്‍ കഴിഞ്ഞു. ഒരായിരം കുട്ടികള്‍ക്കു പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത ടീച്ചറുടെ ഈ ദുരവസ്ഥയെക്കുറിച്ചാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. ടീച്ചര്‍ സ്വന്തം മക്കള്‍ക്കു നല്ല പാഠങ്ങള്‍ ചൊല്ലി പഠിപ്പിക്കുവാന്‍ മറന്നതാകുമോ? ഇന്ന് വളരെ സമാധാനത്തോടെയാണ് ഞാന്‍ കിടക്കാന്‍ പോകുന്നത്. നാളെ ഈ സമയത്ത് ഡയറി എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ അരികില്‍ ടീച്ചര്‍ ഉണ്ടാകും. ആ പഴയ മൂന്നാം തരത്തിലെ ക്ളാസ്സ് ടീച്ചറായിട്ടല്ല, എന്റെ സ്വന്തം അമ്മയായിട്ട്.

        • സമാപ്തം


By
ലാല്‍ കൃഷ്ണ രാജ് ഏ.

Friday, 3 May 2013

Malayalam Short Story: സ്മൈലി

                    
                                   സ്മൈലി
                            

 ഇന്ത്യന്‍ കോഫി ഹൗസ് അന്ന് വിജനമായിരുന്നു. പതിവു തിരക്കോ ബഹളമോ ഇല്ല. ശംഖുമുഖം ബീച്ച് കാണാന്‍ എന്തേ ആളുകള്‍ ഇല്ലാതായോ, അതോ അവര്‍ക്കു തീരക്കാഴ്ചകള്‍ മടുത്തോ? വിനയന്‍ ചിന്തിച്ചു. തിരകള്‍ക്കു വല്ലാത്ത ശാന്തത. എന്തോ ചുറ്റുമുള്ളതെല്ലാം വളരെ ശാന്തമായ കാഴ്ചകളായി വിനയനു തോന്നി,തന്റെ മനസ്സൊഴിച്ച്. അനു ഇതുവരെ എത്തിയില്ല. വിനയന് എന്നത്തേയും പോലെ അല്ല ഇന്ന്. തന്റെ ഇഷ്ടം അനു അറിയണം. ഇല്ലെങ്കില്‍ ഇനിയവള്‍ തന്റേതല്ലാതാകും എന്നൊരു പേടി. പൂന്തോട്ടനഗരത്തിലെ പുതിയ ജോലിക്ക് അനു നാളെ തിരിക്കും. പിന്നെ  പത്മനാഭന്റെ മണ്ണില്‍ താന്‍ ഒറ്റക്ക് !

പഴഞ്ചന്‍മൊബൈല്‍ മെല്ലെ ഞരങ്ങി- ന്യൂ മെസ്സേജ്. "ഇഷ്ടമാണെങ്കില്‍ കൂടി വേറെ ഒരാള്‍ക്കുവേണ്ടി എന്തും ത്യജിക്കുന്നവനാണ് ശരിയായ സുഹൃത്ത്. ഗുഡ് ഈവെനിങ്ങ് - ശ്യാം"

തന്റെ മനസ്സിലിരിപ്പ് അറിഞ്ഞ വണ്ണം ശ്യാം മെസ്സേജ് അയച്ചിരിക്കുന്നു. വിനയന്‍ ഭയന്നു. ശ്യാം അനുവിന്റെ വീട്ടിലേക്ക് മ്യാരേജ് പ്രൊപ്പോസലുമായി വീട്ടുകാരെ വിടാന്‍ പോകുന്നു എന്ന് ആദ്യം പറഞ്ഞത് വിനയനോടാണ്. ഒരുപക്ഷേ അനു അതിനു സമ്മതിച്ചാല്‍..തന്റെ ഇഷ്ടം അനുവിനോട് തുറന്നു പറയണം- വിനയന്‍ വൈകിയാണെങ്കിലും തീരുമാനിച്ചു. പക്ഷെ, അനുവിനോടൊപ്പം ഇത്ര നാള്‍ നടപ്പോള്‍, ഈ മണല്‍ തീരത്ത് സായാഹ്നങ്ങള്‍ ചിലവിട്ടപ്പോള്‍, കോഫി ഹൗസിലെ ചൂടുകോഫി പകര്‍ന്നു കൊടുത്തപ്പോള്‍, കാബിലെ സീറ്റ് പങ്കുവച്ച് യാത്രചെയ്തപ്പോള്‍, എല്ലാം, തന്റെ മനസ്സില്‍ പഴയ ആ ബാല്യകാല സൗഹൃദത്തിനുമപ്പുറം കുട്ടിക്കാലം തൊട്ടു കണ്ടുവളര്‍ന്ന പെണ്ണിന്റെ ലാവണ്യത്തോടുള്ള ഏതൊരു ആണിന്റേയും ആഗ്രഹമായിരുന്നോ എന്നു അനു ചിന്തിക്കുമോ? വിനയന്‍ തന്റെ വിയര്‍ത്ത കൈത്തലം ടിഷ്യു പേപ്പറില്‍ തുടച്ചു. 

അനു വരുന്നു. അവള്‍ ഇന്നു പതിവിലധികം സുന്ദരിയായിരിക്കുന്നു. വിനയന്‍ ശ്രദ്ധിച്ചു.വണ്ടി കിട്ടാന്‍ വൈകി എന്നു പറഞ്ഞിട്ടും ശകാരിക്കാതെ ഇരിക്കുന്ന വിനയനെ അനു ആദ്യമായി കാണുകയാണ്. അവള്‍ പോകുന്ന സങ്കടത്തിലാണ് വിനയന്‍ എന്ന് അനു കരുതിക്കോട്ടെ, വിനയന്‍ വിചാരിച്ചു. പക്ഷേ, പറയണ്ടേ- തന്റെ പ്രണയം? അതു എങ്ങനെ പറയും എന്നറിയാതെ,മിണ്ടാതെ ഇരിക്കുകയായിരുന്നു വിനയന്‍.

"ഡാ, ശ്യാം സീരിയസ് ആണ്. ഇന്നലെ എന്റെ അച്ഛനോട് അവന്റെ അച്ഛന്‍ സംസാരിച്ചു.ഡാ, ഞാന്‍ ഇപ്പോ എന്താ മറുപടി പറയുക?" അനു നേരെ വിഷയത്തിലേക്കു കടന്നു.
"ഞാന്‍ ഇപ്പോള്‍ എന്താ പറയ്യാ, അവനെ നമുക്കു നന്നായി അറിയാം. നീയുമായി ഞാന്‍ നോക്കിയിട്ടു നല്ല മാച്ച് ആണ്, പിന്നെന്താ.." വിനയന്‍ ഇന്‍ബോക്സിലെ മെസ്സേജ് വായിച്ചു കൊണ്ടു പറഞ്ഞു. വിനയന്‍ അനുവിനെ നോക്കി. അവള്‍ മിണ്ടാതെ കടലില്‍ നോക്കി ഇരിക്കയാണ്. 
"ഞാന്‍ യേസ് പറയട്ടേ.." അവള്‍ ചോദിചു. വിനയന്‍ അവളുടെ മുഖത്തേക്കു നോക്കി. തന്റെ വാക്കിനായി അവളുടെ കണ്ണുകള്‍ കാത്തിരിക്കയാണെന്നു തോന്നി. ആ കണ്ണുകളില്‍ നിന്നും വിനയന്റെ നോട്ടം ഓടി ഒളിച്ചു.
"ഉം" വിനയന്‍ മൂളിക്കൊണ്ടു തലയാട്ടി.

കോഫി ഹൗസ് പഴയപോലെ തിരക്കുള്ളതായി. പട്ടം പറത്തിക്കൊണ്ടു കുട്ടികള്‍ കടല്‍ത്തീരത്ത് കളി തുടങ്ങി.

രാത്രി പതിനൊന്നര കഴിഞ്ഞു വിനയന്‍ കണ്ണു തുറന്നപ്പോള്‍. ദുര്‍ബലമായ തന്റെ മനസ്സിനെ പഴിച്ച് അയാള്‍ മയങ്ങിപ്പോയിരുന്നു. അനു ഇതിനകം പുറപ്പെട്ടിരിക്കും.  സൈലന്റ് മോഡ് മാറ്റാനായി വിനയന്‍ ഫോണ്‍ കൈയ്യിലെടുത്തു.രണ്ടു മെസ്സേജുകള്‍.

"വിനു, ഞാന്‍ നിന്നെ സ്നേഹിച്ചതു പോലെ നീ എന്നേയും സ്നേഹിക്കുന്നു എന്നു ഞാന്‍ കരുതി. നിനക്കു ഞാന്‍ ഒരു നല്ല സുഹൃത്ത്  മാത്രമായിരുന്നു എന്ന് ഞാന്‍ കരുതിയില്ല. ആം സോറി, ഫൊര്‍ എവെരിത്തിങ്ങ്, ബൈ - അനു"

വിനയനു തളര്‍ച്ച തോന്നി. അയാള്‍ അടുത്ത മെസ്സേജ് തുറന്നു.

"ഡാ. വേര്‍ ആര്‍ യൂ മാന്‍? ഷീ സെഡ് യേസ്. ജസ്റ്റ്  നൗ. താങ്ക് ഗോഡ്. - ശ്യാം"

പൊട്ടിച്ചിരിക്കുന്ന സ്മൈലികളെ വിനയന്‍ സൂക്ഷിച്ചു നോക്കി. അവറ്റകള്‍ തന്നെ കൊഞ്ഞനം കുത്തുകയാണോ?

-- Lal Krishna   
 

Friday, 4 January 2013

Season of Dark- Malayalam Story നായകളും നാടകവും


                                     
                                                   നായകളും നാടകവും


 "ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികളേ..”
മുകുന്ദന്‍ ഉറക്കെ വിളിച്ചു. ഉറക്കം നഷ്ടപ്പെട്ട ചില നായകള്‍ തലയുയര്‍ത്തി നോക്കി . മുകുന്ദന്‍ കൈകളുയര്‍ത്തി നില്‍ക്കുകയാണ്. അവറ്റകള്‍ വീണ്ടും തല കുനിച്ച് കിടന്നു. ഉമ്മറിന്റെ ഇറച്ചിക്കടയ്ക്കു മുന്നില്‍ ഇന്നു നായകള്‍ കൂടുതലുണ്ട്. തെറിച്ച് വീഴുന്ന ഇറച്ചിക്കഷ്ണങ്ങള്‍ തിന്ന് , വയറു നിറഞ്ഞ് , മയങ്ങുകയാണ് എല്ലാം.
മുകുന്ദന്‍ തുടര്‍ന്നു.
"ഒരു നിമിഷം ഇങ്ങോട്ടേക്കു നോക്കൂ ..”
ചുവന്ന തൂവാല അയാള്‍ തലയില്‍ കെട്ടി. എന്നിട്ട് കൈയ്യിലെ തകരപ്പാട്ടയില്‍ ആഞ്ഞടിച്ചു. അതുകേട്ട് മുല ചപ്പി കുടിച്ചുകൊണ്ടിരുന്ന നായക്കുട്ടികള്‍ ഭയന്നു. ഒരു പിടി മണ്ണു വാരി മുകുന്ദന്‍ പാടി.

"ഇത് എന്റെ മണ്ണ് ഇത് നിന്റെയും മണ്ണ്
ജനിച്ച മണ്ണില്‍ മരിച്ചു വീഴാന്‍
ഒരുക്കമാണ് ഞങ്ങള്‍..”

അയാള്‍ പാട്ടയില്‍ നീട്ടിയടിച്ചുകൊണ്ടേ യിരുന്നു. എന്നിട്ടും നായകളല്ലാതെ ആരും അയാളെ നോക്കിയില്ല.

അവനു പ്രാന്താണ്, ഇന്നിത്തിരി മൂത്തു.”
മാമന്‍ മാപ്പിള ഉമ്മറിനോടു പറഞ്ഞു.

ഇപ്പറേണ ഹൈവേ വന്നാ നമ്മുടെ സ്ഥലത്തിന്റെ വെലയൊക്കെ കൂടും , ല്ലേ സാറേ..?”
ഉമ്മറു ചോദിച്ചു.

കൂടും , എരട്ടിയാകും. ഇച്ചെക്കനു ഇത് എന്തിന്റെ സൂക്കേടാ ,കിട്ടണ കാശും വാങ്ങി പൊയ്കൂടേ ?”
മാമന്‍ മാപ്പിള പറഞ്ഞു.

ഓനു പ്രാന്താണ്, ഓന്റെ ഉമ്മേം ബാപ്പേം ഒക്കെ ആ പൊരേലാണ് കെടന്നു മയ്യത്തായത്, അതോണ്ട് ഓനും അവ്ടെ കെടന്നു മയ്യത്താവണം ന്നാ പറേണേ..”
അടവാണ് ഉമ്മറേ, പൊരേടത്തിനു നല്ല വില കിട്ടാനുള്ള അവന്റെ അടവാണ് ഇത്. പക്ഷേ ഈ തെരുവുനാടകം കൊണ്ടു ഒരു ഗുണവുമില്ല. ഗവേണ്‍മേന്റ് റൂളെറക്കിക്കഴിഞ്ഞു. ഇനീം എറങ്ങീല്ലേ ഒഴുപ്പിക്കും, അതാ ഓഡറ്.”

തെരുവു നാടകം വീണ്ടും തുടര്‍ന്നു. മുകുന്ദന്‍:
ഇന്നാ കാവല്‍പ്പട്ടികളേ, ജനങ്ങള്‍ക്കായി ഞങ്ങള്‍ എഴുതിയുണ്ടാക്കിയ നിയമം കാത്തതിനു നിങ്ങള്‍ക്കുള്ള പ്രതിഫലം.. എന്റെ അവശിഷ്ടം!”
അയാള്‍ കുഴച്ചു വെച്ച ബ്രഡ്ഡ് നായകള്‍ക്ക് എറിഞ്ഞു കൊടുത്തു.

** ** **

സമയം രാത്രിയായി. എകാംഗ നാടകം കഴിഞ്ഞ് മുകുന്ദന്‍ പുരയിലേക്കു നടന്നു. വഴി മുഴുവന്‍ ഇപ്പോള്‍ പൊടി നിറഞ്ഞിരിക്കുന്നു. ഒരു വണ്ടിയെങ്ങാനും പോയാല്‍ പിന്നെ എല്ലാം പൊടിമയം. പിന്നെ ഒന്നും കാണാനൊക്കില്ല. ചിലയിടങ്ങളില്‍ മെറ്റലു വിരിച്ചു കഴിഞ്ഞു. മുകുന്ദനു ഭയമായി. ഈ എകാംഗ നാടകം തുടങ്ങിയിട്ടു മാസം ഒന്നായി. തിരക്കഥ പലതെഴുതി. കഥയുടെ കാമ്പു ഒന്നു തന്നെ. ആദ്യമാദ്യം ഒത്തിരി കാഴ്ച്ചക്കാരുണ്ടായിരുന്നു. ഭിക്ഷക്കാരെനെന്നു കരുതി ചിലര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്തു. ശബ്ദമുയര്‍ത്തി പറഞ്ഞപ്പോള്‍ ചിലര്‍ കൈയ്യടിച്ചു; 'അപാര അഭിനയ'മെന്നു പുകഴ്ത്തി. ഇതിനാണോ മുകുന്ദന്‍ ഈ നാടകം അവതരിപ്പിച്ചത് ? കാണേണ്ടവര്‍ ഇതു കണ്ടില്ല, കണ്ടെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു. അവനെ 'പ്രാന്തന്‍' എന്നു പരിഹസിച്ചു.

ആകെ ഒരു അനുഭാവം കാണിച്ചത് കോണ്‍സ്റ്റബിള്‍ രാമചന്ദ്രനാണ്. അയാള്‍ തന്നെയായിരുന്നു കവലയില്‍ ഏകാംഗനാടകം അവതരിപ്പിക്കാന്‍ ബുദ്ധി ഉപദേശിച്ചത്; അതുവഴി പ്രശ്നം സാമൂഹ്യവത്ക്കരിക്കാം, പിന്നെ സമൂഹത്തിലെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്താം എന്ന്. അന്നു തുടങ്ങിയതാണ് ഈ ഏകാംഗനാടകം.

മാധവി നാഗത്തറയില്‍ വിളക്കു കൊളുത്തി ക്കാണുമോ? അവളെ ഓര്‍ത്താണു മുകുന്ദനു ആധി. അവള്‍ക്കു പ്രായം തികഞ്ഞിരിക്കുന്നു. അവളുടെ വിവാഹം മുകുന്ദന്റെ സ്വപ്നമാണ്. വീടും കുടിയുമില്ലാത്ത ഒരു പെണ്ണിനു എങ്ങനെ ഒരു ചെക്കനെക്കിട്ടും? മുകുന്ദന്‍ മന്തുകാലു നീട്ടി വെച്ച് വീട്ടിലേക്കു നടന്നു. മാധവി വീട്ടില്‍ ഒറ്റക്കാണ്. അയാള്‍ നടത്തത്തിനു വേഗത കൂട്ടി.

ഇടക്ക് അയാള്‍ രാമചന്ദ്രനെക്കുറിച്ചോര്‍ത്തു. അയാളുടെ കൈയില്‍ ഈയിടെ തിളങ്ങുന്ന ഒരു വാച്ചുണ്ട്. അത് ആരും പെട്ടെന്നു ശ്രദ്ധിക്കും. പോലീസില്‍ എത്തിയ ശേഷം അയാള്‍ ധാരാളം പണമുണ്ടാക്കി. വീടു പുതുക്കി. തടിയും വച്ചു. വായനശാലയുടെ പല പരിപാടികളിലും ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയാണ് അയാളെ ഇത്ര പരിചയം. മാധവിക്ക് രാമചന്ദ്രനെ ഇഷ്ടമാണ്. അയാള്‍ക്ക് അവളേയും. അവര്‍ ഇതു പരസ്പരം പറഞ്ഞിട്ടില്ല. മുകുന്ദനോടും പറഞ്ഞിട്ടില്ല. പക്ഷേ മുകുന്ദന്‍ പ്രണയം ഇരുവരുടേയും കണ്ണില്‍ കണ്ടിട്ടുണ്ട്. വല്ലപ്പോഴും ഉണ്ടാകാറുള്ള അവരുടെ കണ്ടു മുട്ടലുകളില്‍ ! കാവല്‍പ്പട്ടികളില്‍ ചിലതിനെ മുകുന്ദനു ഇഷ്ടമാണ്.

തല്ലു കൊണ്ടു നീരുവന്ന കാലില്‍ നിന്നും വേദന വിട്ടു പോയിട്ടില്ല. മുകുന്ദന്‍ നടക്കുന്നതിനിടയില്‍ ഒന്നു തടവി നോക്കി. എസ് ഐ ജബ്ബാറു ഒരു ദിവസം പുരയില്‍ വന്നു. 'കിട്ടുന്നതും വാങ്ങി നാടു വിട്ടോണം' എന്നു മുകുന്ദനെ ഭീഷണിപ്പെടുത്തി. അയാള്‍ രാഷ്ട്രീയക്കാരുടെ കാല്‍നക്കി പട്ടിയാണെന്നു മുകുന്ദനറിയാം. മുകുന്ദന്‍ ഉറക്കെ പ്രതിഷേധിച്ചു. പക്ഷേ ജബ്ബാറിന്റെ അടിയേറ്റു മുകുന്ദന്‍ വീണു പോയി. മാധവിയെ നോക്കി അയാള്‍ പറഞ്ഞ അസഭ്യ വാക്കുകള്‍ മുകുന്ദനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. മുകുന്ദന്‍ നടത്തത്തിനു വീണ്ടും വേഗത കൂട്ടി.

മാധവീ........”
തുറന്നു കിടന്ന വാതില്‍ കടന്നു അയാള്‍ നീട്ടി വിളിച്ചു. അവള്‍ വിളി കേട്ടില്ല.
മാധവീ..............” പരിഭ്രമത്തോടെ അയാള്‍ വീണ്ടും വിളിച്ചു.
പാത്രങ്ങള്‍ ആ ഒറ്റമുറി പുരയില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. മാധവിയുടെ വസ്ത്രത്തിന്റെ തുണ്ടുകള്‍ നിലത്ത് ചിതറിക്കിടക്കുന്നു. മണ്‍തറയില്‍ പലപല കാല്‍പ്പാടുകള്‍. അയാള്‍ ഉറക്കെ കരഞ്ഞുകൊണ്ടു വീടിനു പുറത്തിറങ്ങി. പ്രദേശത്തെ ആ ഒറ്റപ്പെട്ട വീടിനു ചുറ്റും 'മാധാവീ' എന്നു അലറിക്കരഞ്ഞുകൊണ്ടു അയാള്‍ ഓടി. മനസ്സിന്റെ വേഗത്തിനൊപ്പമെത്താതെ മന്തുകാല്‍ തട്ടി അയാള്‍ മറിഞ്ഞു വീണു. നാഗത്തറയിലെ തിരിയുടെ വെളിച്ചത്തില്‍ മുറ്റത്തെന്തോ തിളങ്ങുന്നു. – ഒരു വാച്ച് !

** ** **

ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികളേ..” മുകുന്ദന്‍ ചുവന്ന തൂവാല തലയില്‍ മുറുകെ കെട്ടി.

കഴുകന്മാരുടെ അവശിഷ്ടം പോരാഞ്ഞു ,
കറുത്തവന്റെ മാംസം ഭുജിക്കുന്നോ ?” മുകുന്ദന്‍ അരിവാള്‍ കൈയ്യിലെടുത്തു.

ഈ കൊലപാതകം ഈ നാടിനായ്, നാട്ടുകാര്‍ക്കായി..”

എകാംഗ നാടകത്തിന്റെ അവസാന വരികളും എഴുതിച്ചേര്‍ത്ത് , ഉയര്‍ത്തിപ്പിടിച്ച അരിവാളുമായി, മന്തുകാലും നീട്ടിവച്ച് ; മുകുന്ദന്‍ ഇരുട്ടിലേക്ക് ഓടിയകന്നു.

.. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. ..

- By LalKrishna Raj


Friday, 5 October 2012

a malayalam short story

                                                           തിരികെ



                     ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരുവിധം കാറു പുറത്തെത്തി. പൂരക്കാലമായാല്‍ അങ്ങനെയാണ്. നല്ല തിരക്കായിരിക്കും. വലിയ പൂരപ്പറമ്പ് നിറയെ ആളുകള്‍. അരികിലൂടെ കച്ചവടക്കാരും മുച്ചീട്ടുകളിക്കാരും. പറമ്പിനു ഒത്ത നടുവില്‍ കമുകും പാറിപ്പറക്കുന്ന തോരണങ്ങളും. ഇന്നും ഇതിനൊന്നും ഒരു മാറ്റവുമില്ല. മാറിയത് ഞാന്‍ മാത്രമാണ്. ദീപ ഇതെല്ലാം അത്ഭുതത്തോടെ നോക്കി കാണുകയാണ്. അവള്‍ക്കിതെല്ലാം അപരിചിതമാണ്. പൂരവും നാടും തറവാടുമെല്ലാം. നഗര ജീവിതത്തിന്റെ നരക ജീവനേ അവള്‍ കണ്ടു പഠിച്ചിട്ടൊള്ളൂ. 
                          ആല്‍ത്തറയും അമ്പലക്കുളവും പിന്നിട്ട് നാട്ടുവഴിയിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. പൊടി പറത്തിപ്പായുന്ന കാറിനു പിറകെ കുട്ടികളും കൂടി. സൂര്യന്‍ മങ്ങി പുഞ്ചിരിക്കുന്നു. വഴി അവസാനിക്കുന്നിടത്ത് ഞാന്‍ കാറു നിര്‍ത്തി. ഡിക്കിയില്‍ നിന്നും ബാഗും മറ്റുമെടുത്ത് ദീപയും ഞാനും പടിപ്പുരയും കടന്നു വീടിന്റെ വിശാലമായ മുറ്റത്തേക്കു കയറിച്ചെന്നു. ഒരു ഓരത്ത് നെല്ലും പുളിയും ഉണക്കാന്‍ ഇട്ടിരിക്കുന്നു. ഉമ്മറത്തെ ചാരുകസേരയില്‍, കൈയിലൊരു പാള വിശറിയുമായി അച്ഛന്‍! ഞങ്ങളെ കണ്ടയുടന്‍ മുറുക്കാന്‍ കോളാമ്പിയിലേക്കു തുപ്പിയിട്ടു, ചിരിച്ചുകൊണ്ട് അരികിലേക്കു വന്നു. 

" നീയ് ഇത്ര നേരായിട്ടും എത്താത്തതു കൊണ്ടു ഒന്നു പരിഭ്രമിച്ചു. നീയോ വരില്ല. ഇടക്കു മോളേം കുട്ട്യോളേം എങ്കിലും ഒന്നു ഇങ്ങോട്ടു വിട്ടു കൂടേ ..?"
ഇറയത്തെ ശബ്ദം കേട്ടു അമ്മയും അകത്തുനിന്നും ഇറങ്ങി വന്നു.
"ഞാന്‍ പറയാറുണ്ടമ്മേ,  ഉണ്യേട്ടനു എന്നും തിരക്കല്ലേ.."
ദീപ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു. 
"അച്ഛനറിയാല്ലോ എന്റെ ജോലിത്തിരക്ക് ?...."
"അതേ, ന്റെ കുട്ടിക്കു മന്ത്രിപ്പണിയല്ലേ.. ഈ അമ്മക്കും അറിയാം.. അല്ലേ മോളേ..?" ദീപയെ ചേര്‍ത്തു നിര്‍ത്തി അമ്മ പറഞ്ഞു.

ഒരു കൊച്ചു അസൂയയോടെ ഞാന്‍ എന്റെ പത്നിയെ നോക്കി. 

"വാ മക്കളു കയറി വാ.." ദീപയേയും കുട്ടികളേയും കൂട്ടി അമ്മ അകത്തേക്കു പോയി. 
"ഇത്തവണ ലീവുണ്ടല്ലോ അല്ലെ.. ആറാട്ടു കഴിഞ്ഞു പോയാല്‍ മതി."
"ഉവ്വ് അച്ഛാ.."  
"കുട്ട്യോള്‍ക്കു പരീക്ഷ വല്ലതും..?"
"തുടങ്ങാറായി. ട്യൂഷനുണ്ട്. അത് കുറച്ചു ദിവസത്തേക്കു മുടങ്ങും."
"ഉം. സാരില്ല്യ. എത്ര നാളു കൂടിയാ അവര്‍ ഇങ്ങോട്ടേക്കു ഒന്നു വരുന്നത്. അവരു മാത്രമല്ല , നീയും.. "
"ഞങ്ങളുടെ ജോലിത്തിരക്കു അച്ഛനറിയാമല്ലോ, ആശുപത്രിയും രോഗികളുമായി അവളും, കണക്കും കാര്യങ്ങളുമായി ഞാനും. ഒന്നു സ്വസ്തമായി ഉറങ്ങാന്‍ പോലുമാകാറില്ല അച്ഛാ.." 
-ബാഗില്‍ നിന്നും ഒരു വലിയ പൊതിയെടുത്ത് അച്ഛനു കൊടുത്തു. 

"നീയ് വീണ്ടും പുറത്തു പോയൊ? " 
-ഒരു കള്ളച്ചിരിയോടെ അച്ഛന്‍ ചോദിച്ചു.
                                      
                                     *****

           വെയിലകന്നപ്പോള്‍ ഞാന്‍ തൊടിയിലേക്കിറങ്ങി. പറമ്പില്‍ മാവും പിലാവുമെല്ലാം കായ്ച്ചു നില്‍ക്കുന്നു. അതിരുകാക്കുന്ന മതിലു പോലെ പുതിയതായി പൊന്തിയ എതാനും ചിതല്‍ പുറ്റുകള്‍. താഴേപാടത്തു കറ്റകള്‍ വെള്ളം ദാഹിച്ചു നില്ക്കുന്നു. വരമ്പില്‍ എതാനും ആടുകള്‍. വെള്ളമൊഴുകാന്‍ ഉണ്ടാക്കിയ ചാലിലൂടെ ഞാന്‍ പറമ്പിലൂടെ നടന്നു. മരങ്ങളിലൂടെ കുരുമുളകിന്റെ വള്ളികള്‍ പടര്‍ന്നിരിക്കുന്നു. നിലത്തു പുളിയും മാമ്പഴവും ചിതറി കിടക്കുന്നു. നാട്ടുമാവിന്റെ ചോട്ടില്‍ നിന്നപ്പോള്‍ ഒരു പ്രത്യേക കുളിര്. 
" ഉണ്യേട്ടാ......"- ആരോ വിളിക്കുന്നു.
" അമ്മൂട്ടി......." - ഞാനറിയാതെ വിളിച്ചു. 

എന്റെ കൊച്ചനുജത്തി, അമ്മൂട്ടി. ഈ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്നു. ഞാനും അവളുമുണ്ടാക്കിയ കളിവീടുകള്‍ക്കു അരികിലായ്. ഓരോ മാമ്പഴവും പങ്കുവക്കാനായി അവള്‍ വീണ്ടും എന്നെ വിളിച്ചതായി തോന്നിപ്പോയി. 

"എന്റെ അമ്മൂട്ടി.."

                         കണ്ണു നിറയുന്നു. മരിക്കുന്നതിനു മുന്‍പ് എന്റെ കൈയ്യില്‍ കെട്ടിപ്പിടിച്ച് അവള്‍ കിടന്നു. അവളുടെ പനിച്ചൂടില്‍ ഞാന്‍ ഉരുകുകയായിരുന്നു. അവളലിഞ്ഞു ചേര്‍ന്ന മണ്ണില്‍ എന്റെ കണ്ണീര്‍ അടര്‍ന്നു വീണു. ഞാന്‍ എഴുന്നേറ്റുനിന്നു. ദൂരെ മുളങ്കാടുകള്‍ കൈയ്യാട്ടി വിളിക്കുന്നു. ഞാന്‍ അങ്ങോട്ടു ചെന്നു. മുളങ്കാട്ടിനരികില്‍ ഒരു ചെറിയ കുളമുണ്ട്. കുളത്തിനു ചുറ്റിലും ഒരു അരമതിലും. ആ മതിലിലിരുന്നാണ് ഞാനും രാധയും...രാധ.... മറന്നുപോയിരുന്നു ഞാനവളെ , മറക്കില്ലെന്നു പറഞ്ഞെങ്കിലും. ഒരു കാലത്ത് കൃഷ്ണന്‍ പ്രണയിച്ച രാധ ! ഇതു പോലെ ഒരു പൂരക്കാലത്ത് , നാലമ്പലത്തിനു ചുറ്റുമുള്ള വിളക്കുകള്‍ തെളിയിക്കുമ്പോള്‍ അവള്‍ നാണത്തോടെ പറഞ്ഞു :
"എനിക്കിഷ്ടാ.. എന്റെ ഈ കൃഷ്ണനെ..!"

            പട്ടുപാവാട ചുറ്റി, എന്നും നെറ്റിയില്‍ നനവുമായാത്ത ഭസ്മക്കുറിയുമായി , തന്റെ മുന്നില്‍ നാണിച്ചു നിന്ന ആ പെണ്‍കൊടി, മനസ്സില്‍ നിന്നും ഇത്ര വേഗം മാഞ്ഞുപോയോ..! അവളും ഇന്നില്ല. അവളും 'രാധ'യേപ്പോലെ കണ്ണനില്‍ ലയിച്ചു. അവളുടെ ഉടഞ്ഞ കരിവളകഷ്ണങ്ങള്‍ മാത്രം എനിക്കു ബാക്കിയാക്കി അവളും എന്നെ വിട്ടു പോയി.
                        മഞ്ചാടിയുടെ ചുവട്ടില്‍ മഞ്ചാടിക്കുരു ചിതറി കിടക്കുന്നു. നഷ്ടമായ എന്റെ പഴയകാല സ്മരണകളുടെ തൂവല്‍ സ്പര്‍ശം ഞാന്‍ ഇവിടെയെത്തുമ്പോള്‍ അനുഭവിക്കുന്നു. അമ്മൂട്ടിയുടെ പിറന്നാളിന് സമ്മാനിക്കാന്‍ ഞാനും രാധയും ശേഖരിച്ച ഒരായിരം മഞ്ചാടിക്കുരുക്കള്‍- മനസ്സിന്റെ കോണുകളില്‍ ചിതറിക്കിടക്കുന്നു.
                              ഞാന്‍ പാടത്തേക്കിറങ്ങി. കൊയ്ത്തു കഴിഞ്ഞ പാടം വരണ്ടു പോയിരിക്കുന്നു. ആട്ടിന്‍ പറ്റങ്ങള്‍ വഴിമാറി തന്നു. ദൂരെ പാടത്തിനക്കരെ കണ്ണന്റെ അമ്പലം കാണാം. കസവു പുടവ ചുറ്റി മലയാളിമങ്കമാര്‍ അമ്പലത്തിലേക്കു പോകുന്നു. അങ്ങു ദൂരെ, പടിഞ്ഞാറേപാടത്തിനുമപ്പുറത്തെ മൊട്ടക്കുന്നുകള്‍ക്കു മീതെ കുങ്കുമം ചാര്‍ത്തി സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. വരമ്പിലൂടെ കുറച്ചു നേരം നടന്നു നീങ്ങി. എതിരേ ആരോ വരുന്നു. തലയില്‍ ഒരു ചെറിയ കുട്ടയും, കൈയില്‍ തൂമ്പയുമുണ്ട്. കാലില്‍ ചെളി പുരണ്ടിരിക്കുന്നു. 
വാസു - എന്റെ ചങ്ങാതി !

"കൃഷ്ണാ.. !" - വാസു അപ്രതീക്ഷിതമായി കണ്ട ബാല്യകാലസുഹൃത്തിനെ സസന്തോഷം വിളിച്ചു. -" നീ എപ്പോ എത്തി ?"
"കുറച്ചു മുന്‍പ്. എത്ര നാളായെടാ കണ്ടിട്ട്.. സുഖല്ലേ..?"
"പിന്നേ.. എന്തായാലും ഉത്സവമായിട്ടു നീ വന്നല്ലോ. സന്തോഷം. ഞാനിപ്പൊ പണി കഴിഞ്ഞു കേറിയതേ ഒള്ളൂ.. നീ നടക്കാനിറങ്ങിയതാ ? എന്നാ വാ, നമുക്കു കുളം വരെ പോകാം."
-ഞാന്‍ വാസുവിന്റെ പിറകെ നടന്നു.
"പിന്നെ, പട്ടണത്തിലെ ജീവിതമൊക്കെ എങ്ങനെ ഉണ്ട് ?"
"മടുത്തു വാസു, എന്നും ആവര്‍ത്തനം.ഉദ്യോഗം,വീട്,വീട്..ഉദ്യോഗം.. എന്നും ഇതു തന്നെ. ഒരു മാറ്റവുമില്ല. മനസ്സു മരവിച്ചു പോകും."
"നിനക്ക് ഇങ്ങൊട്ടു വന്നൂടെ ? ഇവിടെ എല്ലാവരുമുണ്ടല്ലോ..?"
"ഇവിടെ വിട്ടു പോയതില്‍ വിഷമം ഉണ്ട്. പക്ഷേ, ഇനി ഒരു തിരിച്ചു വരവ്.."
"ശരിയാ, ഇപ്പൊ ഉള്ള ജീവിതത്തില്‍ നിന്നും പെട്ടെന്നു ഒരു മാറ്റം, അതു എളുപ്പമല്ല."
"ഉം" - ഞാന്‍ മൂളി.
                                     
                                  ******

വാസുവിനോട് യാത്ര പറഞ്ഞ് ഞാന്‍ പാടവും കടന്നു അമ്പലത്തിലേക്കുള്ള വഴിയിലെത്തി. എന്നെ കണ്ടിട്ടാകണം, മുത്തശ്ശന്‍ അരയാലു തലയാട്ടി ചിരിച്ചു. കല്‍പടവുകള്‍ കടന്നു ഞാന്‍ അമ്പലത്തിനകത്തേക്കു കയറി. ഉത്സവത്തിന്റെ തിരക്ക്. കുട്ടികള്‍ ഓടി നടന്നു ചുറ്റമ്പലവിളക്കുകള്‍ തെളിയിക്കുന്നു. ശ്രീകോവിലിനുള്ളില്‍ കളഭം ചാര്‍ത്തിയ കൃഷ്ണന്‍ പുഞ്ചിരി തൂകുന്നു. നീ ഈ ഉണ്ണികൃഷ്ണനെ ഓര്‍ക്കുന്നുണ്ടാകുമോ ആവോ? കണ്ണനൊഴിച്ച് എല്ലാം മാറിപ്പോയിരിക്കുന്നു, കണ്ണനിന്നും പഴയ കണ്ണന്‍ തന്നെ.ആ കുസൃതിച്ചിരിയും പൊന്നോടക്കുഴലും എല്ലാം പഴയതു പോലെ തന്നെ. 
                                 
                                 ******

                         വീട്ടില്‍ തിരികെ എത്തിയപ്പോഴേക്കും ഇരുട്ടു പരന്നിരുന്നു. ഉമ്മറത്തിരുന്നു അമ്മ നാമം ജപിക്കുന്നു. കുട്ടികളും ദീപയും അടുത്തിരിപ്പുണ്ട്. 
"നന്നായി തൊഴുതുവോ ?" -അച്ഛന്‍ ചോദിച്ചു.
"നല്ല തിരക്കുണ്ടായിരുന്നു. എങ്കിലും നന്നായി തൊഴാന്‍ പറ്റി. "
"നാളെ നമുക്കെല്ലാവര്‍ക്കും കൂടിപ്പോകാം, കഥകളിയുണ്ട് !"
"അയ്യോ, വേണ്ട അച്ഛച്ഛാ, നമുക്ക് നാളെ സിനിമക്കു പോകാം.." -കുട്ടികള്‍ അഭിപ്രായപ്പെട്ടു. എനിക്കു ചിരി വന്നു. നാമം ചൊല്ലുന്ന അമ്മ പോലും ചിരിച്ചുപോയി. കാര്യം മനസ്സിലാകാതെ ദീപയും മെല്ലെ ചിരിച്ചു.

നാമം ജപിച്ചു നിര്‍ത്തി എല്ലാവരും അകത്തേക്കു പോയി. അപ്പോള്‍ അച്ഛന്‍ ശബ്ദം താഴ്ത്തി പറഞ്ഞു:
"നീ പോയപ്പോള്‍ ദേവകി ഇവിടെ വന്നിരുന്നു."
എന്റെ മുഖം മാറുന്നത് ഞാന്‍ തന്നെ അറിഞ്ഞു. "ദേവമ്മയോ ?"
"ഉം, നിന്നോട് പറഞ്ഞ് വേണുവിനു പട്ടണത്തില്‍ എന്തെങ്കിലും ജോലി തരാക്കിക്കൊടുക്കുമോ എന്നുചോദിച്ചു."
"ആവശ്യം വന്നപ്പോള്‍ എല്ലാ ബന്ധങ്ങളും ഓര്‍മ്മവന്നു അല്ലേ അച്ഛാ..?"

-അച്ഛന്റെ ഇളയ പെങ്ങാളാണു ദേവമ്മ. രാധയുടെ അമ്മ.

"നീ പഴയതൊന്നും ഇനി ചികഞ്ഞെടുക്കണ്ട, ഞാന്‍ അവള്‍ക്കു വാക്കു കൊടുത്തു. ഇപ്പോള്‍ വല്യ കഷ്ടത്തിലാണു ഉണ്ണ്യേ അവളും വേണുവും. ആകെ ഉണ്ടായ നിലവും വിട്ടു. ദാമു വരുത്തി വച്ച കടങ്ങള്‍ ഒക്കെയും വീട്ടി തീര്‍ത്തപ്പോഴേക്കും പത്തായം പോലും ഒഴിഞ്ഞു. ഇനി ഇതില്‍ കൂടുതല്‍ അവള്‍ എങ്ങനെ സഹിക്കും. " 
" ഇപ്പോഴും ആവശ്യം പണം തന്നെ അല്ലേ ? അതിനു ഞാന്‍ തന്നെ സഹായിക്കണം. അല്ലേ.." എന്റെ ശബ്ദം ഇടറി.
"ഉണ്ണീ, രാധ പോയി. അല്ലെങ്കിലും പണം കണ്ടാല്‍ എല്ലാവരും ഇങ്ങനെയാണു. സ്വന്തവും ബന്ധവും എല്ലാം മറക്കും. രാധക്കു പണവും വലിയ ഉദ്യോഗവുമുള്ള ഒരാലോചന വന്നപ്പോള്‍ അവള്‍, ദേവകി , പറഞ്ഞ വാക്കു മറന്നു. പക്ഷേ, ഒരു ജന്മത്തേക്കുള്ള ശിക്ഷ ഈശ്വരന്‍ തന്നെ നല്‍കിയില്ലേ, ഉണ്ടായതെല്ലാം നഷ്ടപ്പെട്ടില്ലേ , ഇനി നമ്മളും എന്തിനാ അവളെ ശിക്ഷിക്കണേ..?"

-നഷ്ടം ദേവമ്മക്കു മാത്രമല്ല. രാധയുടെ കൃഷ്ണനും കൂടിയാണ്.

"വേണുവിന്റെ ജോലിക്കാര്യം ഞാന്‍ നോക്കിക്കോളാമെന്നു അച്ഛന്‍ ദേവമ്മയോടു പറഞ്ഞേക്കൂ."
ഞാന്‍ അകത്തേക്കു നടന്നു.

                                       *****

                    രാത്രി നന്നായി മഴ പെയ്തു. ഹൃദയം നടുങ്ങും വിധം പതിവില്ലാത്ത വിധം ഇടിയും വെട്ടി. കിടന്നിട്ട് എനിക്കു ഉറക്കം വന്നില്ല. രാധ എന്നെ തനിച്ചാക്കി പോയ ആ രാത്രി ഓര്‍മ്മ വന്നു. അന്നും മഴ പെയ്തിരുന്നു- വേനല്‍മഴ ! 
                     അന്ന് നനഞ്ഞുകൊണ്ടാണു ഞാന്‍ ദേവമ്മയുടെ വീട്ടില്‍ എത്തിയത്. നടുവിലത്തെ മുറിയില്‍ ദേവമ്മ ബോധം നഷ്ടപ്പെട്ടു കിടക്കുന്നു. ഞാന്‍ രാധയുടെ മുറിയിലേക്കു നടന്നു. അവിടെ, പുഞ്ചിരിക്കാതെ, കണ്ണിമവെട്ടാതെ, ചലനമറ്റ് രാധ.. അവളുടെ കഴുത്തില്‍ മരണചുംബനം നല്‍കിയ ആ നാലു മുഴം കയറെന്നെ നോക്കി പല്ലിളിച്ചു. 

" രാധേ ......" 

ഞാന്‍ അറിയാതെ വിളിച്ചു കൊണ്ടു കിടക്കയില്‍ നിന്നും എഴുന്നേറ്റു. അസ്വസ്ഥതയോടെ മൂളിക്കൊണ്ട്  ദീപ തിരിഞ്ഞു കിടന്നു. ഭാഗ്യം, ദീപ അറിഞ്ഞിട്ടില്ല. താന്‍ ഇതു വരെ ഒന്നും അവളോടു പറഞ്ഞിട്ടുമില്ല.
                     
മഴയുടെ ശക്തി കുറയുന്നു. രാധയുടെ കൈകള്‍ പോലെ, ജനലഴി കടന്നെത്തിയ കാറ്റ് എന്നെ തഴുകുന്നു. എന്റെ ചിന്തകള്‍ നിദ്രയില്‍ ലയിക്കുന്നു...

********************************************
                                                               - LAL KRISHNA RAJ

              


Sunday, 1 July 2012

GIFT : A Malayalam short story by Lalkrishna


                  ഗിഫ്റ്റ് 

‘ജോണ്‍ മാത്യൂസ്‌ !!’.

അത്ഭുതത്തോടെ ദാസന്‍ ആ ശബ്ദം പുറപ്പെടുവിച്ചു.   അവന്‍ 

തിരിഞ്ഞു നോക്കി – അതേ ജോണ്‍ തന്നെ. ദാസന്‍ തീര്‍ച്ചപ്പെടുത്തി.  
അവനും ദാസനെ തിരിച്ചറിഞ്ഞിരിക്കുന്നു – ഒരു നിമിഷം 

വൈകിയെങ്കിലും.  മെട്രോ  സ്റ്റേഷനില്‍ ഉള്ള ഈ തിരക്കിനിടയില്‍ 

മുഖങ്ങള്‍ തിരിച്ചറിയുക നന്നേ പ്രയാസം.  പക്ഷേ പതിനാറൂ    

വര്‍ഷങ്ങള്‍ക്കു ശേഷം ആ ശരീരങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. യന്ത്രം

കണക്കെ പായുന്ന മറ്റു ശരീരങ്ങള്‍ക്കിടയില്‍ നിന്ന്‍!. ദാസനു 

ജോണിനെ ഒന്നു ആലിംഗനം ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ 

ആ ആഗ്രഹം തന്‍റെ കൈകളില്‍ ഏറ്റുവാങ്ങി ജോണ്‍ ചിരിച്ചു.

“ഓ മൈ ഗോഡ്‌.... ഓഹ്.... യുവേര്‍ ഇന്‍ മുംബൈ...??”

-ആഹ്ലാദം മൂലം ജോണിന് വാക്കുകള്‍ കിട്ടുന്നില്ല.

“ഒരു വിവരവും ഇല്ലായിരുന്നല്ലോ.....!! നീ ഇത്രയും നാള്‍ 

ഇവിടെ ആയിരുന്നോ ?!”.

“യെസ് മാന്‍.. ഐ വോസ് ഹിയര്‍... ഫോര്‍ ദി ലാസ്റ്റ്‌ 16  

ഈയേസ്.”

“എത്ര കത്തുകള്‍ ദാസന്‍.... എത്ര കത്തുകള്‍ !! എത്ര ഞാന്‍ 

അയച്ചു... എവിടെയെല്ലാം തിരഞ്ഞു.... നീ മരിച്ചു എന്ന് പോലും 

തോന്നി പോയി .!!”

-നീണ്ട പതിനാറു വര്‍ഷത്തെ നിരാശ ജോണിന്‍റെ മുഖത്തു 

പ്രകടം

   ദാസന്‍ ഓര്‍ത്തു. ശരിയാണ്. താന്‍ മരിച്ചു. ഹരിദാസന്‍ -പഴയ 

ദാസന്‍- ഈ നിമിഷം വരെ മരിച്ചിരുന്നു.

“നീ ഇവിടെ എന്തു ചെയ്യുന്നു  ?”

-നീണ്ടു നിന്ന നിശബ്ദതയെ നിശ്ചലമാക്കി ദാസന്‍ ചോദിച്ചു.

“ഞാന്‍ ഇടക്ക് ഇവിടെ എത്തും. ഫോര്‍ സം ബിസ്സിനസ് 

മാറ്റെര്സ്.. ഏതാനും ദിവസത്തേക്കു മാത്രം. ദാ ഇതു പോലെ..,  
നീയോ ?? “

-അവസാനം ജോണ്‍ ചോദിച്ചത് ദാസന്‍ കേട്ടില്ലെന്നു നടിച്ചു

  ഉത്തരമെന്ന വണ്ണം ഒരു ചോദ്യമാണ് നല്‍കിയത്‌.

“ജോണ്‍, നിന്‍റെ കുടുംബം... കുട്ടികള്‍.??”

-ജോണ്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി:

“ഭാര്യ ഹൗസ് വൈഫ്‌ ആണ്. ഒരു മകള്‍.. ആറു 

വയസ്സായി.... ഞങ്ങളുടെ കല്യാണത്തിനു ഞാന്‍ നിന്‍റെ വീട്ടില്‍ 

ക്ഷണിക്കാന്‍ പോയിരുന്നു,  അപ്പോള്‍..... അപ്പോഴാണ് കൂടുതല്‍ 

കാര്യങ്ങള്‍ അറിഞ്ഞത്....”

--- നിശബ്ദത ----

“നമുക്ക് ആ വിഷയം വിടാം ജോണ്‍..”

***

ബാന്ദ്രയിലെ രേസ്ടോരെന്റില്‍ പതിവില്ലാത്ത വിധം തിരക്കു 

കുറവായിരുന്നു.  ഹരിദാസന്‍ അവിടെ നിത്യ സന്ദര്‍ശകനാണ്.  

അതുകൊണ്ടു തന്നെ അവിടെ അയാള്‍ക്ക് പ്രത്യേക പരിഗണന 

കിട്ടാറുണ്ട്.   വെളുത്ത കപ്പില്‍   കോഫിയുമായി കിഷോര്‍ എത്തി

അത് ഹരി ദാസനുള്ള പതിവു കോഫി ആണ്.

“നമസ്തേ സാബ്‌”

-പാന്‍ കര പറ്റിയ പല്ലുകാട്ടി കിഷോര്‍ മെല്ലെ ചിരിച്ചു

അപരിചിതനായ ജോണിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് കിഷോര്‍ 

നിന്നു.


“യേ ഹേ മേരാ ദോസ്ത്‌ കിഷോര്‍... എക്ക് ഓര്‍ കോഫി 

ലാവോ..”


“ജീ സാബ്‌..”

-കിഷോര്‍ തിരികെ നടന്നു.

“ആട്ടെ, നീ ഇവിടെ എന്താണ് ചെയ്യുന്നത്?   ?”

-പെട്ടെന്നായിരുന്നു ജോണ്‍ അത് ചോദിച്ചത്.ദാസന് ഒരു 

നിമിഷം ആലോചിക്കേണ്ടി വന്നു.


“കച്ചവടം തന്നെ.. കാര്‍സ്‌, പ്ലോട്സ്... അങ്ങനെയങ്ങനെ..”

-വിയര്‍ത്തു ചുവന്ന തന്‍റെ കൈ നോക്കി ദാസന്‍ നിര്‍ത്തി.     

അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.


“വാട്ട്‌ ഹാപ്പെന്റ്റ്‌ ടു യൂ.... വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും നീ 

തിരിച്ചു വരുമെന്നാണ് ഞാന്‍ കരുതിയിരുന്നത്..”


“ഞാന്‍ അത് ആഗ്രഹിക്കുന്നില്ല ജോണ്‍. ഞാന്‍ ഈ 

നഗരത്തില്‍ലേക്ക് ജീവനു വേണ്ടി ഓടി ഒളിക്കുകയായിരുന്നു. എനിക്ക് 

ഈ ജന്മം സമാധാനം ലഭിക്കില്ല. എല്ലാം മറക്കാനാണ് ഞാനീ 

നഗരത്തില്‍ തന്നെ ജീവിക്കുന്നത്.എല്ലാം ഞാന്‍ മറന്നു 

വരികയായിരുന്നു.പക്ഷേ...ഇന്ന് നിന്നെ കണ്ടതു മുതല്‍....”

ദാസന്‍ നിര്‍ത്തി. ജോണും നിശബ്ദനായി.

ദാസന്‍ തുടര്‍ന്നു


“ഞാനിവിടെ നിന്നും വിവാഹം കഴിച്ചു. അമ്മ മരിച്ചത്‌ വൈകിയാണ് 

അറിഞ്ഞത്. എന്‍റെ എല്ലാം ഉപേക്ഷിച്ചാണ് ഞാന്‍ ഇങ്ങോട്ട് 

വന്നത്‌...ഇനി എനിക്ക് എന്താണ് നോക്കാനുള്ളത്? ഒരു 

മകളുണ്ട്...ഭാര്യയും ഉണ്ട്.. ജീവിച്ചു തീര്‍ക്കാന്‍ ഇനിയും 

വര്‍ഷങ്ങളുണ്ട്.”

താന്‍ എന്തെല്ലാമാണ് പറയുന്നതെന്നു ദാസന്‍ ചിന്തിച്ചു.  ജോണ്‍ 

തന്നെ മനസ്സിലാകാതെ നോക്കി ഇരിക്കയാണ്. കോഫി വന്നു. ആ 

കോഫി തീരും വരെ നിശബ്ദത അരികില്‍ നിന്നു.


******


“ഞാന്‍ ഇറങ്ങട്ടെ. ഇതാണ് എന്‍റെ അഡ്രസ്‌. ഇനി നാട്ടില്‍ 

വരുമ്പോള്‍ വിളിക്കണം. ഞാനെത്തും.”

-ദാസന്‍ ആ കാര്‍ഡു വാങ്ങി. നോക്കിയില്ല, പക്ഷേ പോക്കറ്റിലേക്ക്‌ 

അലസമായി ഇട്ടു. ജോണ്‍ പെട്ടെന്ന് യാത്ര പറഞ്ഞതില്‍ ദാസന്‍ 

ആശ്വസിച്ചു.

ജോണ്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ദാസന്‍റെ പെരുമാറ്റത്തില്‍ അയാള്‍ 

അതൃപ്തനെന്നു വ്യക്തം.


“ഞാന്‍ ഇറങ്ങുന്നു ഹരിദാസാ.....”

-തന്നെ അവനിതുവരെ ‘ഹരിദാസാ’ എന്ന് വിളിച്ചിട്ടില്ല.     

 ദാസന്‍ ഓര്‍ത്തു.


“ഉം”

തന്‍റെ കസേരയില്‍ ഇരുന്നു തന്നെ ഹരിദാസന്‍ മറുപടി നല്‍കി.   
 ജോണ്‍ പതിയെ നടന്നു നീങ്ങി. ദാസന്‍ അവനെ നോക്കി 

ഇരുന്നത്തെ ഒള്ളൂ. ഒരിക്കല്‍ അവന്‍ തന്‍റെ ഏറ്റവും വല്ല്യ 

സുഹൃത്തായിരുന്നു !!

ചിന്തകള്‍ കാടു കയറുമ്പോഴാണ് ജോണിന്‍റെ ശബ്ദം വീണ്ടും കേട്ടത്.  
എന്തോ പറയാന്‍ അവന്‍ തിരികെ വന്നിരിക്കുകയാണ്. ജോണ്‍ 

മെല്ലെ പറഞ്ഞു.


“ദാസാ, ഞാനത് ആലോചിച്ചു. നിന്നോട് ഇപ്പോഴത്‌ പറയണോ 

എന്ന്. ഒരു പക്ഷേ ഇനി അതിനു കഴിഞ്ഞില്ലെന്നു വരും.”

ദാസന് ഒന്നും മനസിലായില്ല.


"പ്രിയ, അവൾ ഈ നഗരത്തിൽ ഉണ്ട് ! കുറച്ചു നാൾ കൂടി... "

-പ്രിയ, മറക്കാൻ ശ്രമിച്ച പേർ.. ഹരിദാസനെ ദാസനാക്കിയ പ്രിയ..

സൂര്യന്റ്റെ അന്ത്യകിരണങ്ങൾ മാനത്ത് മായാജാലം തീർത്തത് 

ദാസൻ അപ്പോഴാണു ശ്രദ്ധിച്ചത്. പതിനാറു വർഷങ്ങൾക്കിടയിൽ 

ആദ്യമായാണു അയാൾ ഇത്തരമൊരു കാഴ്ച്ച കാണുന്നത്.
"യെസ് ദാസാ.. ഷീ ഈസ് ഹിയർ. ജസ്റ്റ് നിയർ യൂ..  

ബട്ട്......."

വീണ്ടും പിശാചിനേപ്പോലെ നിശ്ശബ്ദത.

"ഷീ ഈസ് എ കാൻസെർ പേഷ്യന്റ്റ്..."

കിഴക്കു നിന്ന് കാർമേഘങ്ങൾ ഉരുണ്ടു വരുന്നത് ദാസൻ കണ്ടു.  

എന്താണു ജോൺ പിന്നെ പറഞ്ഞത്. കേട്ടില്ല. ഇറങ്ങും മുൻപ് 

ജോൺ ഒരു കടലാസ് ദാസന്റ്റെ കൈയ്യിലേല്പ്പിച്ചു. അതെ. ഒരു 

ആശുപത്രി അഡ്രസ്സ് തന്നെ...വീട്ടിലെത്തിയ ശേഷവും അയാളത് 

തിരിച്ചും മറിച്ചും നോക്കി.
പ്രിയ, അവൾ തൻറ്റെ അരികിലുണ്ട്. തനിക്കായി മാത്രം അവൾ 

എത്തിയിരിക്കുന്നു. ഈ നഗരത്തിൽ..ഒരു മഹാവ്യാധിയും പേറി..

അയാൾ കട്ടിലിലേക്കു മലർന്നുവീണു. ശരീരത്തിൽ നിന്നും 

വെള്ളത്തുള്ളികൾ മെത്തയിലേക്കു ഒലിച്ചിറങ്ങി. നഗ്നനായി 

മെത്തയിൽ കിടന്നു അയാൾ ആ പേര് മന്ത്രിച്ചു. വീണ്ടും വീണ്ടും..

ദാസനു ഇടനെഞ്ചിൽ ഒരു നിശ്വാസം അനുഭവപ്പെട്ടു.  നേർത്ത 

കാറ്റിൽ പാറിയ മുടിയിഴകൾ അയാളുടെ കവിളുകളെ 

തലോടുന്നുവെന്നു തോന്നി.

*********************
ഹാളിന്റെ വാതിൽ ആഞ്ഞ് അടയുന്ന ശബ്ദം കേട്ടു.  ഭാര്യ പൂജ 

വന്നതാണ്. ദാസനറിയാം. അവളുടെ ശീലങ്ങൾക്കു മാറ്റമില്ല.  

ശകാരങ്ങളോടെ അവൾ കുട്ടികളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു

  ദാസൻ ഹാളിലേക്കു ചെന്നു. അവൾ അയാളെ കണ്ടിരിക്കണം,  
ശബ്ദം കൂടുതൽ ഉച്ചത്തിൽ ആയിരിക്കുന്നു. വിലയേറിയ ഹാൻഡ് 

ബാഗ് സോഫയിലേക്കു വലിച്ചെറിഞ്ഞ് പൂജ നിൽക്കുന്നു. താഴെ 

ചിതറിക്കിടക്കുന്ന പുസ്തകങ്ങളും ബ്രഡ്ഡിൻ കഷ്ണങ്ങളുമാണ് ഇന്ന്ത്തെ 

പ്രശ്നം. കുട്ടികളുടെ വൃത്തിയില്ലായ്മയെ ശകാരിക്കുന്നതിനൊപ്പം 

ദാസനെ കുറിച്ചും അവൾ എന്തൊക്കെയൊ പറഞ്ഞു.

"ഇറ്റ്സ് ബെറ്റർ ടു ലിവ് ഇൻ എ ഡെർട്ടി സ്റ്റ്രീറ്റ് ദാൻ ഇൻ മ 

ഹോം.."

എന്റെ വീട്.. 'നമ്മുടെ' എന്ന വാക്ക് അവൾക്കറിയില്ല. ആ 

മുറിയിൽ ഒഴുകി നടന്നിരുന്ന ഗസൽ സംഗീതം ദാസൻ തന്നെ 

നിർത്തി. ഇല്ലെങ്കിൽ അത് പൂജയെ കൂടുതൽ ദേഷ്യപ്പെടുത്തും.

'പ്രിയ'ക്ക് വലിയ ശബ്ദങ്ങൾ ഇഷ്ടമായിരുന്നില്ല. മെല്ലെ മാത്രമെ 

അവൾ സംസാരിച്ചിരുന്നൊള്ളൂ.  ഓടക്കുഴലിന്റെ ശബ്ദം പ്രിയക്കു 

അത്ര പ്രിയമായിരുന്നു. ദാസൻ ഇന്നും അത് ഓർക്കുന്നു.

ആ പഴയ ട്രങ്ക് പെട്ടിയിൽ നിന്ന് അവസാനം അയാൾ ആ 

ഓട്ടോഗ്രാഫ് കണ്ടെത്തി.    ഒരു കൊച്ചു ഓട്ടോഗ്രാഫ്. മുന്നിൽ 

സുന്ദരമായ അക്ഷരത്തിലെഴുതിയിരിക്കുന്നു-'  കൃഷ്ണപ്രിയ '.  

ദാസൻ പുഞ്ചിരിച്ചു. ആ അക്ഷരങ്ങൾ അയാൾ ചുണ്ടോടു ചേർത്തു.  
നേർത്ത നീലമഷിയുടെ ഗന്ധം , തന്റെ ഓർമ്മകൾതൻ ഗന്ധം 

അയാൾ ആസ്വദിച്ചു.

ദാസൻ ഓർക്കുന്നു. നേർത്ത നീലമഷിയിൽ കുറിച്ച 

ആ അക്ഷരങ്ങളോടാണു ആദ്യമിഷ്ടം തോന്നിയത്.   അതുകൊണ്ട് 

തന്നെയാണു കാത്തുനിന്ന് പ്രിയയുടെ പുസ്തകം തന്നെ വാങ്ങിയതും.  

അന്ന് രാത്രി ആ അക്ഷരങ്ങളുടെ ഗന്ധം ആദ്യമായി ആസ്വദിച്ചു.  

പിറ്റേന്നു കണ്ടു, അവൾ കടലാസിനു നോവാതെ മെല്ലെ 

എഴുതുന്നത്, അവളുടെ നേർത്ത വിരലുകൾ കൊണ്ട്. ദാസനു ആ 

വിരലുകളിൽ ഒന്നു തൊടാൻ തോന്നി.   നേർത്ത മുടി ഇഴകളെ 

തലോടാൻ ദാസൻ കൊതിച്ചു.
 
പിന്നെ ദാസൻ ഓർക്കുന്നത് ആ രാത്രി മാത്രമാണ്. തന്റെ 

നെഞ്ചിൽ ചേർന്നു പ്രിയ കിടന്ന രാത്രി. അവളുടെ കൈകളിൽ 

തന്റെ കൈ ചേർത്തു ഉറങ്ങിയ, ഇല്ല ദാസൻ അന്ന് ഉറങ്ങിയില്ല.  
നെഞ്ചിനുള്ളിലെ ഭയം അവൾ കേൾക്കരുതേ എന്നു 

പ്രാർത്ഥിക്കുകയായിരുന്നു. ദാസൻ ഭയപ്പെട്ടത് വെറുതെ 

ആയിരുന്നില്ല!

അന്നേരം അവൾ കരയുകയായിരുന്നു. ജ്യേഷ്ഠന്മാരുടെ ബലിഷ്ഠമായ 

കൈകളിൽ പിടയുമ്പോഴും നിസ്സഹായനായി ചോരയിൽ കുതിർന്ന 

തന്റെ വേദനയിൽ അവൾ കരയുകയായിരുന്നു.  ആ കാഴ്ച ഇന്നും 

ദാസന്റെ കണ്മുന്നിലുണ്ട്. അവൾക്ക് കരയാൻ മാത്രമെ 

കഴിയുമായിരുന്നൊള്ളൂ. അവളെ തന്റെ അടുക്കൽ നിന്ന് വലിച്ചു 

കൊണ്ട് പോകുന്നത് ദാസൻ നോക്കി കിടന്നു. നുറുങ്ങി അമർന്ന 

എല്ലുകളെക്കാളും വേദനിച്ചത് തകർന്നു പോയ മനസ്സാണ്.


ജീവനു വേണ്ടിയാണു ദാസൻ നാടുവിട്ടത്. ഉറങ്ങാത്ത നഗരത്തിൽ

അയാൾ അഭയം തേടി. പല ഓർമ്മകളും കാലം മായ്ച്ചു. പക്ഷെ 

ഇപ്പോൾ വീണ്ടും...

**** ****
മോട്ടോർ വാഹനങ്ങളെ പിന്തള്ളി , ഉച്ച തിരിഞ്ഞ ഒരു നേരം 

ദാസൻ ആശുപത്രിയിൽ എത്തിച്ചേർന്നു. തലേദിവസം ജോൺ തന്ന 
വിലാസം അയാളിൽ പ്രതീക്ഷകൾ ഉണ്ടാക്കിയിരിക്കുന്നു

'കൃഷ്ണപ്രിയ' എന്ന വാക്ക് ദാസൻ പേഷ്യന്റ്റ്സ് ലിസ്റ്റിൽ തിരഞ്ഞു.  
അതാ.. 63 കൃഷ്ണപ്രിയ... ഹിന്ദിയിൽ കുറിച്ചിരിക്കുന്നു. ഭംഗി 

ഇല്ലാത്ത ഒരു കൈയ്യക്ഷരത്തിൽ. ദാസൻ മുന്നോട്ടു നടന്നു.

 ഇരുട്ട് നിറഞ്ഞ ഇടനാഴിയിൽ അയാൾ ആ പേര് കണ്ടെത്തി.  

ദാസൻ മെല്ലെ അറുപത്തിമൂന്നാം നമ്പർ മുറിയുടെ വാതിൽ തുറന്നു.  
രൂക്ഷമായ ശബ്ദത്തോടെ ആ വാതിൽ അയാളെ സ്വാഗതം ചെയ്തു 

ഇരുൾ നിറഞ്ഞ ഒരു കുടുസു മുറി. പുറത്തേക്കു വമിച്ച വൃത്തികെട്ട 

ഗന്ധം ദാസനെ അസ്വസ്ഥനാക്കി.  കാഴ്ച്ചകൾ കണ്മുന്നിൽ 

തെളിയാൻ കുറച്ചു നേരമെടുത്തു. കർട്ടനിട്ടു മറച്ച ഒരു ജനൽ,  

അതിനരികിൽ ഒരു കട്ടിൽ. ദാസൻ അരികിൽ കണ്ട ഒരു സ്വിച്ച് 

അമർത്തി. വിളി കേട്ടവണ്ണം അരണ്ട മഞ്ഞ വെളിച്ചം മുറിയിൽ ഓടി 

എത്തി. ദാസൻ കണ്ടു, ശോഷിച്ച് എല്ലുന്തിയ ഒരു രൂപം, മുടി 

നഷ്ടപ്പെട്ട്, കവിളുകൾ ഒട്ടിയ ആ രൂപം..... കൃഷ്ണപ്രിയ !!

"പ്രിയാ.."
അയാൾ മെല്ലെ വിളിച്ചു.

പാതി മറഞ്ഞ നെഞ്ച് മെല്ലെ ഉയർന്ന് താഴുന്നു. ആ ശരീരത്തിൽ 

ഉള്ള ജീവന്റെ ആകെ തെളിവ്.. ദാസൻ ചേർന്നു നിന്നു.

"എന്റെ പ്രിയാ..."
അയാൾ നെഞ്ചു നീറി വിളിച്ചു.
അവളുടെ കണ്ണുകളിൽ ചെറിയ ഒരനക്കം മാത്രം. ഒരു മറുപടി വാക്കു 

പോലും നൽകാൻ അവൾക്കാവുന്നില്ല. ചിന്തകൾ പോലും ആ 

ഞരമ്പുകളിൽ പ്രവഹിക്കുന്നില്ല.  അവൾ അനങ്ങാതെ അയാളെ 

നോക്കി കിടക്കുന്നു.
...ആ കൈകൾ തന്റെ നെഞ്ചോടു ചേർക്കുന്നു,  തന്റെ 

കൈകളെ കോർത്തു പിടിക്കുന്നു,  ദാസൻ ആഗ്രഹിച്ചു. ഇല്ല, ആ 

കണ്ണുകൾ മെല്ലെ മറ്റു ദിക്കുകൾ തേടിപ്പോകുന്നു. അവൾ ദാസന്റെ 

സാമീപ്യം അറിയുന്നില്ല. ഒരു വിരൂപജഡം കണക്കെ അവൾ 

കിടക്കുന്നു. പാറുന്ന മുടി നഷ്ടപ്പെട്ട്, ഒരു നേർത്ത ശബ്ദം 

പോലുമില്ലാതെ, തന്റെ പഴയ പ്രിയ..


ദാസൻ അങ്ങനെ കുറച്ചു നേരം അവിടെ നിന്നു. അവിടെ 

ആരെയും കണ്ടില്ല. തന്റെ ജീവിതത്തിലെന്നപോലെ പ്രിയക്കും കൂട്ട് 

ഈ ഏകാന്തത മാത്രമോ. ദാസൻ ചിന്തിച്ചു. വാച്ചിൽ സമയം 

മൂന്നിന്നോട് അടുക്കുന്നു.  പൂജ !! അയാൾ ഒന്നു ഭയന്നു. അവൾ 

എത്തും മുൻപ് വീട്ടിൽ എത്തണം. അല്ലെങ്കിൽ അവളുടെ 

ചോദ്യങ്ങൾ..
അതിനെ എപ്പോഴും ദാസൻ ഭയപ്പെടുന്നു  !!

ഭിത്തിയിൽ കൈ ചേർത്ത് ദാസൻ പുറത്തിറങ്ങി. ആകാശം 

വല്ലാതെ ഇരുണ്ടിരിക്കുന്നു. അയാൾ വണ്ടി മുന്നോട്ടെടുത്തു.

*****************
പൂജ വീട്ടിൽ എത്തിയിരുന്നു. അവളുടെ ശകാരം ഇതുവരെ 

തീർന്നിട്ടില്ല.  ഈ ജീവിതത്തിൽ നേർത്ത ശബ്ദം ഇനി അയാൾക്ക് 

കേൾക്കാനാകില്ല. ദാസൻ മെത്തയിൽ മലർന്നു കിടന്നു

കൈയ്യിൽ എന്തോ തടയുന്നു.. അയാൾ എടുത്തു നോക്കി. ഒരു 

കൊച്ചു ഓട്ടോഗ്രാഫ് !!
ദാസൻ ഓർത്തു, ക്ലാസ്സിൽ ഓട്ടോഗ്രാഫ് കുറിക്കാൻ പ്രിയ ആദ്യം 

കൊടുത്തത് ജോണിനായിരുന്നു,   ദാസന്റെ ഏറ്റവും പ്രിയ 

സുഹൃത്ത്. അവൻ എഴുതിയിരിക്കുന്നു....

"കൃഷ്ണപ്രിയ, നിന്നെ ദാസനു ആദ്യം കാട്ടികൊടുത്തത് ഞാനാണ്

 അവനതു മറന്നു കാണും. പക്ഷെ നീ മറക്കരുത്. കാരണം 

നിനക്ക് ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് 

ഹരിദാസൻ.   ഹീ ഈസ്   സം വൺ സ്പെഷ്യൽ... നെവർ 

മിസ്സ് ഹിം."
-ദാസൻ പുച്ഛത്തോടെ ചിരിച്ചു.
പൂജ മുറിയിലേക്ക് കയറി വന്നു. ഓട്ടോഗ്രാഫ് മറച്ചു വച്ച് ദാസൻ 

തിരിഞ്ഞു കിടന്നു.

***************************************************************************************
-- Lal Krishna Raj