Monday 10 June 2013

Season of Dark : നന്ദി


                                                                 നന്ദി

25 സെപ്തംബര്‍ 1992
പതിവു പോലെ ഒരു അദ്ധ്യായന ദിവസം കൂടി കഴിഞ്ഞു. വീടും സ്കൂളും മഴയും ഉള്ള ഒരു ദിവസം. മോഹനേട്ടന്‍ ഇന്നു വല്ലാതെ ദേഷ്യപ്പെട്ടു. എനിക്ക് സഹിക്കാനായില്ല. ഒരു നല്ല വാക്ക് പറയാന്‍ മോഹനേട്ടന്‍ മറന്നു പോയിരിക്കുന്നു. അമ്മ ഇതെല്ലാം കണ്ട് പ്രതികരിക്കാതെ ഇരിക്കുന്നത് കാണുമ്പോഴാണ് എനിക്ക് പലതും മനസ്സിലാകാത്തത്. ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ എല്ലാം നന്നായി തന്നെ ചെയ്യുന്നു. എല്ലാവരേയും സ്നേഹിക്കുന്നു. പിന്നെ എന്തിനാണു ഈശ്വരാ, എന്നോട് എല്ലാരും ഇങ്ങനെ? മനസ്സു മുരടിപ്പിച്ച ഒരു ദിവസം. ഒരു നന്ദി വാക്ക് അതുപോലും എന്നെ എത്ര ആശ്വസിപ്പിച്ചേനെ. ഉച്ചക്ക് ഭക്ഷണം കഴിക്കാനായില്ല. 3ബി-യിലെ ശരത്ത്, ഉച്ചക്ക് ക്ളാസ്സിന്റെ ഒരു മൂലയില്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം, അതു ശരിയായിരുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ സംസാരിക്കാന്‍ മടിക്കുന്നത് മനസ്സിന്റെ വൈകല്യമാണോ, അതോ ആ കുഞ്ഞു മനസ്സിലെ അപകര്‍ഷതയോ? എന്തിരുന്നാലും എന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം ആ കുഞ്ഞു വയറിനു ആശ്വാസമായി എന്നതു തന്നെ വളരെ സന്തോഷം. നാളെ കുറച്ചു ചോറു കൂടി കരുതണം.ശരത്തിനും ഉണ്ടായിരുന്നു ഒരമ്മ. അവനെ സ്കൂള്‍ കുപ്പായമിടിയിക്കാനും ചോറൂട്ടാനും രാത്രി ഓരത്തു കിടത്തി ഒരായിരം കഥകള്‍ ചോല്ലി കൊടുക്കാനും ഒക്കെ ഒരു അമ്മ. എങ്കിലും ആ അമ്മക്കു എങ്ങനെ ഇതെല്ലാം പെട്ടെന്നു അവസാനിപ്പിക്കാന്‍ തോന്നി? എനിക്ക് ഒരു കുഞ്ഞില്ല. എങ്കിലും അത്തരം ചിന്തകളൊന്നും എന്റെ മനസ്സില്‍ ഇതുവരെ വന്നിട്ടില്ല. അമ്മയുടെ ആത്മഹത്യ ആ കുഞ്ഞിന്റെ മനസ്സിനെ തകര്‍ത്തുകളഞ്ഞിരിക്കണം. ആരോടും പറയാനില്ലാതെ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലയില്‍ ശരത്തും അറിപ്പെടാതെ, സ്നേഹിക്കപ്പെടാതെ പോകും. പാവം. നാളെ ആ സ്കൂളിലേക്ക് ചെല്ലാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ആ കുഞ്ഞിന്റെ നന്ദിപൂര്‍വ്വമുള്ള പുഞ്ചിരിയായിരിക്കണം.


15 ആഗസ്ത് 2012
ഒരു പുതുമയുള്ള ദിനം. രാവിലെ പെയ്ത മഴ - അതാണെന്നെ കൂടുതല്‍ ഉന്മേഷവാനാക്കിയത്. കരുണ ഓര്‍ഫനേജിലെ സ്വാതന്ത്ര്യദിന ആഘോഷം ആയിരുന്നു ഇന്നെനിക്ക് ഓര്‍ക്കാനുള്ളത്. ഒരു കൂട്ടം പ്രായമായ അമ്മമാര്‍. മക്കളുപേക്ഷിക്കുന്നവരുടെ എണ്ണം ഇത്ര അധികമാണെന്നു ഞാന്‍ കരുതിയില്ല. ചുറ്റിലും ഉള്ള സാമൂഹ്യസ്ഥിതി അറിയാതെ ആണല്ലോ ഞാന്‍ സേവനത്തിനിറങ്ങി തിരിച്ചത് ! അവരെ കണ്ടപ്പോള്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തുപോയി. രാധാമണി ടീച്ചര്‍. ആ മുഖം അത്ര ദയനീയമായ അവസ്ഥയില്‍ ഞാന്‍ അവിടെ പ്രതീക്ഷിച്ചില്ല. ടീച്ചര്‍ നീട്ടിയ ചോറ്റുപാത്രത്തിലെ ഇളംചൂടുള്ള ആഹാരത്തിന്റെ ഗന്ധം, ആ പഴയ എട്ടുവയസ്സുകാരനോടുള്ള സ്നേഹം മറക്കാനാകുന്നില്ല . കുങ്കുമപൊട്ടിനും നീണ്ട മുടിക്കും പകരം പ്രായത്തിന്റെ ചുളിവുകളും നരകളും . 'ടീച്ചര്‍ ഇതു ഞാനാണ് , ആ പഴയ ശരത്ത് ' എന്നു പറയണമെന്നു ഉണ്ടായിരുന്നു-കഴിഞ്ഞില്ല. എങ്കിലും ടീച്ചറെ എന്റെ കൈകള്‍കൊണ്ട് ചോറൂട്ടുവാന്‍ കഴിഞ്ഞു. ഒരായിരം കുട്ടികള്‍ക്കു പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത ടീച്ചറുടെ ഈ ദുരവസ്ഥയെക്കുറിച്ചാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. ടീച്ചര്‍ സ്വന്തം മക്കള്‍ക്കു നല്ല പാഠങ്ങള്‍ ചൊല്ലി പഠിപ്പിക്കുവാന്‍ മറന്നതാകുമോ? ഇന്ന് വളരെ സമാധാനത്തോടെയാണ് ഞാന്‍ കിടക്കാന്‍ പോകുന്നത്. നാളെ ഈ സമയത്ത് ഡയറി എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ അരികില്‍ ടീച്ചര്‍ ഉണ്ടാകും. ആ പഴയ മൂന്നാം തരത്തിലെ ക്ളാസ്സ് ടീച്ചറായിട്ടല്ല, എന്റെ സ്വന്തം അമ്മയായിട്ട്.

        • സമാപ്തം


By
ലാല്‍ കൃഷ്ണ രാജ് ഏ.

No comments:

Post a Comment